About Civil Services job

രാജ്യത്ത് തിളക്കമാര്‍ന്ന തൊഴില്‍ മേഖലയാണ് സിവില്‍ സര്‍വീസസ് വാഗ്ദാനം ചെയ്യുന്നത്. കടമ്പകളേറെയുണ്ടെങ്കിലും ചിട്ടയോടെയുള്ള പരിശ്രമത്തിലൂടെ കടന്നെത്താവുന്ന മേഖലയാണിത്. ഗ്രാമീണമേഖലകളില്‍ നിന്നും പിന്നാക്കവിഭാഗങ്ങളില്‍ നിന്നുമൊക്കെ കഠിനപരിശ്രമത്തിലൂടെ ഉന്നതികളുടെ പടവുകള്‍ കീഴടക്കിയവര്‍ നമുക്കിടയിലുണ്ട്.

സിവില്‍ സര്‍വീസസ് പരീക്ഷയെന്നുകേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ്. സര്‍വീസുകളാണ്. എന്നാല്‍ 23 സര്‍വീസുകളിലേക്കാണ് യു.പി.എസ്.സി. സിവില്‍ സര്‍വീസസ് പരീക്ഷയിലൂടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇവയില്‍ ഗ്രൂപ്പ്-എ യില്‍ 18 സര്‍വീസുകളും ഗ്രൂപ്പ് ബി. യില്‍ അഞ്ചുസര്‍വീസുകളുമാണുള്ളത്.

സിവില്‍സര്‍വീസസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് എപ്പോള്‍, എങ്ങനെ തുടങ്ങണം? എന്നതിനെപ്പറ്റി വിദ്യാര്‍ഥികളും രക്ഷിതാക്കളും പലപ്പോഴും ആശയക്കുഴപ്പത്തിലാണ്.

1998-ല്‍ മികച്ച റാങ്കോടെ ഐ.എ.എസ്. നേടിയ ഡോ. ബി. അശോകിന്റെ വിജയമന്ത്രങ്ങള്‍ സിവില്‍ സര്‍വീസസ് സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് വലിയ സഹായകമാകും. സ്‌കൂള്‍പഠനകാലയളവില്‍ത്തന്നെ ഒരുക്കം തുടങ്ങണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ലക്ഷ്യം മനസ്സിലുറപ്പിച്ച് നിശ്ചയദാര്‍ഢ്യത്തോടെ കഠിനപരിശ്രമം നടത്തിയാല്‍ ഈ മേഖലയില്‍ മികവുകാട്ടാവുന്നതേയുള്ളൂവെന്നും ഡോ. അശോക് പറയുന്നു. 

സ്‌കൂള്‍ തലംതൊട്ട് പഠനത്തോടൊപ്പം അനുവര്‍ത്തിയ്‌ക്കേണ്ട പത്ത് കല്പനകളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു.
തുടര്‍ച്ചയായ വായന അത്യന്താപേക്ഷിതം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഒന്നോ രണ്ടോ ദിനപത്രങ്ങള്‍ പതിവായി വായിക്കണം. ഷേക്‌സ്പിയര്‍, വേര്‍ഡ്‌സ്‌വര്‍ത്ത്, കൊള്‍റിജ്, ചാള്‍സ് ഡിക്കന്‍സ് തുടങ്ങിയവരുടെ വിഖ്യാതരചനകള്‍ വായിക്കുന്നത് നല്ലതാണ്. നെയ്പാള്‍, ഉപമന്യു ചാറ്റര്‍ജി, രാജറാവു, വിക്രം സേത്ത്, അരുന്ധതി റോയ്, ശശി ദേഷ്പാണ്ഡെ തുടങ്ങിയവരുടെ ഇന്ത്യന്‍ രചനകളും വായിക്കാന്‍ സമയം കണ്ടെത്തണം. ഒപ്പം മലയാളത്തിലെ മികച്ച രചനകളും. സാമ്പത്തിക, രാഷ്ട്രീയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പതിവായി വായിക്കാന്‍ ശ്രദ്ധിക്കുക. 

മത്സരങ്ങളില്‍ പതിവായി പങ്കെടുക്കുക. ക്വിസ്, പ്രസംഗം, ഉപന്യാസം, സംവാദം തുടങ്ങിയവ ഒഴിവാക്കാതിരിക്കുക. എല്ലാ മത്സരങ്ങളിലും വിജയം നിങ്ങള്‍ക്കൊപ്പമാകണമെന്നില്ല. എന്നാല്‍ പങ്കെടുക്കുന്നതിന് മുന്‍ഗണന നല്‍കുക. സഭാകമ്പം ഇല്ലാതാക്കാനും ആത്മവിശ്വാസം വളര്‍ത്താനും ഇത് ഉപകരിക്കും. കൂടാതെ നിങ്ങളുടെ പ്രശ്‌നങ്ങളെന്തൊക്കെയെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും. 

കൂടുതല്‍ സമയം ടെലിവിഷനുമുമ്പില്‍ ചെലവഴിക്കരുത്. ബി.ബി.സി.യും ഇംഗ്ലീഷ്, മലയാളം വാര്‍ത്താചാനലുകളും കാണുക. വാര്‍ത്താ അധിഷ്ഠിതപരിപാടികളും ചര്‍ച്ചകളും പതിവായി കാണുക. സിനിമയും സീരിയലുകളുമുള്‍പ്പെടെയുള്ള നേരംകൊല്ലി പരിപാടികള്‍ പരമാവധി ഒഴിവാക്കുക.

ഇന്റര്‍നെറ്റ് ഫലപ്രദമായി മാത്രമേ ഉപയോഗിക്കാവൂ. പ്രമുഖ വാര്‍ത്താചാനലുകളുടെയും ദിനപത്രങ്ങളുടെയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. വിവരശേഖരണത്തിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ സൗഹൃദക്കൂട്ടായ്മകള്‍ വിവര, വിജ്ഞാനകൈമാറ്റത്തിന് ഉപയോഗിക്കാം. എന്നാല്‍ ഇത്തരം സൈറ്റുകളില്‍ മുങ്ങി ജീവിതം പാഴായിപ്പോകരുത്.
ദിവസേന ഇംഗ്ലീഷില്‍ അതത് ദിവസത്തെ പഠിച്ച കാര്യങ്ങള്‍ ഒരു പേജ് ഡയറിക്കുറിപ്പായി എഴുതണം. ഇത് ഓര്‍മശക്തി, എഴുതാനുള്ളശേഷി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.

വായന മാത്രമായി വെറും പുസ്തകപ്പുഴുവായിപ്പോകരുത്. കായികവിനോദങ്ങള്‍ക്കും സമയം കണ്ടെത്തുക. ഇത് മികച്ച വ്യായാമത്തോടൊപ്പം ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉറക്കത്തിലും സമയനിഷ്ഠത പാലിക്കണം. ഉറക്കമിളച്ചുള്ള പഠനം അഭികാമ്യമല്ല. ദിവസം 6-8 മണിക്കൂര്‍ ഉറങ്ങുന്നത് നല്ലതാണ്.

യാത്ര ചെയ്യുന്നത് കാര്യങ്ങള്‍ കണ്ടുമനസ്സിലാക്കാന്‍ സഹായിക്കും. സ്‌കൂളുകളിലെ പഠനയാത്രകളില്‍ പങ്കെടുക്കണം. ചരിത്രസ്മാരകങ്ങള്‍ കാണാനും അവയെക്കുറിച്ച് കുറിപ്പുകള്‍ തയ്യാറാക്കാനും ശ്രമിക്കണം.

ബിരുദപഠനക്കാലയളവില്‍ മറ്റു വിഷയങ്ങളോടൊപ്പം ഇഷ്ടമുള്ള ഒരു വിഷയം നന്നായി പഠിക്കണം. സീനിയര്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി ഇക്കാര്യത്തില്‍ അഭിപ്രായം പങ്കിടാം. വായനയ്ക്കായി ലൈബ്രറി സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. 

സിവില്‍ സര്‍വീസസ്സ് പരീക്ഷയെഴുതാന്‍ ഒന്നിലേറെത്തവണ അവസരമുണ്ട്. ആദ്യതവണ പിന്നിലായിപ്പോയെന്നുകരുതി നിരാശപ്പെടാതിരിക്കുക. ചിലപ്പോള്‍ പ്രിലിമിനറി പരീക്ഷയില്‍ത്തന്നെ പിഴച്ചേക്കാം, ചിലപ്പോള്‍ പ്രിലിമിനറി കിട്ടി മെയിനിലാകും കാലിടറുന്നത്. രണ്ടുകടമ്പകളും കടന്ന് ഇന്റര്‍വ്യൂവിലാകും ചിലപ്പോള്‍ പിഴയ്ക്കുന്നത്. ഇതെല്ലാം സ്വാഭാവികമാണ്. പോസിറ്റീവ് ചിന്ത ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണ്. 

ശുഭാപ്തിവിശ്വാസം അത്യന്താപേക്ഷിതമാണ്. മികച്ച തയ്യാറെടുപ്പ് നടത്തുതോടൊപ്പം ആത്മവിശ്വാസത്തോടെയുള്ള പരിശ്രമം മികവുകാട്ടാന്‍ സഹായിക്കും.

Thanks & More: http://www.mathrubhumi.com/static/others/special/story.php?id=312493

0 comments: